2025-26 സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചു.
* വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലൂടെയുള്ള സാമ്പത്തിക വികസനം
കേരള സംസ്ഥാനത്ത് ആകെ 1800 കിലോ മീറ്ററോളം നീളത്തിലുള്ള ഉൾനാടൻ ജലഗതാഗത മാർഗങ്ങളുണ്ട്. ഇതിൽ നാഡീരേഖയായി വർത്തിക്കുന്നതാണ് കോവളം-നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ. ഉൾനാടൻ ജലപാതകളിലൂടെയുള്ള വിനോദസഞ്ചാരം, ജലഗതാഗതം, ചരക്ക് നീക്കം എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി കോവളത്തിനും ബേക്കലിനും ഇടയിലുള്ള ഉൾനാടൻ ജലപാതയുടെ സമ്പൂർണമായ പുനരുജ്ജീവനവും വികസനവും സർക്കാർ ലക്ഷ്യമിടുന്നു. ഈ പ്രവർത്തനങ്ങളെല്ലാം 2026ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. വലിയ നിക്ഷേപങ്ങൾ ആവശ്യമുള്ള വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി 500 കോടി രൂപ ഈ വർഷം മാറ്റിവെക്കും.
* തീരദേശഹൈവേയോട് ചേർന്നുള്ള മേഖലകളുടെ സാമ്പത്തിക വികസനം
തീരദേശ ഹൈവേ തിരുവനന്തപുരത്തെ പൂവാറിൽ നിന്നും കാസർകോട് ജില്ലയിലെ തലപ്പാടി വരെ വ്യാപിച്ചു കിടക്കുന്നതും കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. തീരദേശ ഹൈവേ കടന്നുപോകുന്ന എട്ട് തീരദേശ ജില്ലകളിൽ കണ്ടെത്തിയിട്ടുള്ള 181 ഏക്കർ വിസ്തീർണമുള്ള 68 ലാന്റ് പാർസലുകളുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുവരികയാണ്. തീരദേശപാതയുടെ ഓരോ 25 കിലോമീറ്റർ ദൂരത്തിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ ഹൈവേ ഭാഗങ്ങളിൽ ബീച്ച് പ്രോമെനേഡുകൾ, സൈക്ലിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, നടപ്പാതകൾ, ഇ.വി. ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീ ഫ്യുവെല്ലിങ്ങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കും.
* കണ്ണൂർ ഐടി പാർക്ക്
കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ക്യാമ്പസിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി പാർക്ക് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു. പദ്ധതിയ്ക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.
* കണ്ണൂർ സയൻസ് പാർക്ക്
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുകളുടെ ആദ്യഘട്ടമായി കണ്ണൂർ സയൻസ് പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്.
* ഫ്രീഡം സ്‌ക്വയർ
വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പിപ്പ് ഡവലപ്‌മെൻറ് സെൻററുകളെ (ഐഇഡിസി) ജില്ലാതലത്തിൽ കോർത്തിണക്കി ഇൻർ ഡിസിപ്ലിനറി സഹകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്ന പുതുതലമുറ പരീക്ഷണ/തൊഴിൽ ശാലയാണ് ഫ്രീഡം സ്‌ക്വയർ. ഈ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി.
* ഉഡാൻ
കേരളത്തിൽ ടൂറിസം കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായി കേന്ദ്രപദ്ധതിയായ റീജ്യനൽ കണക്ടിറ്റിവിറ്റി സ്‌കീം (ഉഡാൻ) പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സീപ്ലെയിൻ ടൂറിസം ഹെലിപോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
* കൈത്തറി മേഖല
കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് 56.89 കോടി രൂപ വകയിരുത്തി. ഇതിൽ കൈത്തറി സഹകരണ സംഘങ്ങൾ, ഹാന്റക്‌സ്, ഹാൻവീവ് എന്നിവയ്ക്കുള്ള സർക്കാർ വിഹിതമായ 5.30 കോടി രൂപയും ഹാന്റക്‌സ്, ഹാൻവീവ് എന്നിവയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനുളള 4.50 കോടി രൂപയും, സമഗ്ര കൈത്തറി ഗ്രാമം സ്ഥാപിക്കൽ തുടങ്ങിയ പ്രോത്സാഹന വികസന പദ്ധതികൾക്കായി 6.95 കോടി രൂപയും കൈത്തറി യന്ത്രത്തറി മേഖലയിലെ ഉൽപാദനം, വിപണനം, പരിശീലനം എന്നിവയ്ക്കായി 11.20 കോടി രൂപയും ഉൾപ്പെടുന്നു. കൈത്തറി സഹകരണ സംഘങ്ങളെ സഹായിക്കാൻ അഞ്ച് കോടി അധികമായി ഉൾപ്പെടുത്തി.
* കൈത്തറി സഹകരണ സംഘങ്ങൾക്ക് മൂന്ന് കോടി രൂപ വകയിരുത്തി.
* ഖാദി ഗ്രാമവ്യവസായ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 15.70 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സൂക്ഷ്മ നീർത്തട പദ്ധതികൾ നബാർഡ് വായ്പയോടെ നടപ്പിലാക്കുന്നതിന് നാല് കോടി രൂപ വകയിരുത്തി.
* ധർമ്മടം നിയോജക മണ്ഡലത്തിൽ ഒരു ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കും. ഈ പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളിലായി മൊത്തം 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2025-26ൽ ഇതിനായി 10 കോടി രൂപ വകയിരുത്തി.
* കണ്ണൂർ ആസ്ഥാനമായ റബ്‌കോയുടെ നവീകരണം, പ്രവർത്തനമൂലധനം എന്നിവയ്ക്കായി 10 കോടി രൂപ വകയിരുത്തി.
* പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലിന്റെയും വിതരണ ശൃംഖലയുടെയും നവീകരണ പദ്ധതിക്ക് 13 കോടി വകയിരുത്തി.
* ജലസേചന വകുപ്പിന്റെ പഴശ്ശി ഇറിഗേഷൻ ബാരേജിൽ നടപ്പിലാക്കുന്ന പഴശ്ശി സാഗർ പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.
* കണ്ണൂരിൽ ഹജ്ജ് ഹൗസ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.
* കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സർക്കാർ അനുവദിച്ചു നൽകിയ 5.0935 ഹെക്ടർ ഭൂമിയിൽ പുതിയ ഫിഷറീസ് കോളേജ് പ്രവർത്തനം ആരംഭിച്ചു.
* അഴീക്കൽ, തലശ്ശേരി, കണ്ണൂർ, കാസർകോട്, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി, ആലപ്പുഴ, കൊടുങ്ങല്ലൂർ, വലിയതുറ, വടകര എന്നീ നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.
* 20 കോടി രൂപ ചെലവ് വരുന്ന വലിയതുറ, തലശ്ശേരി കടൽ പാലങ്ങളുടെ നവീകരണ പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. വിവിധ തുറമുഖ പശ്ചാത്തല വികസനത്തിനായി പ്ലാൻ വിഹിതത്തിനു പുറമേ 50 കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി കിഫ്ബി സഹായത്തോടെ 48 പദ്ധതികൾക്കായി 5207.43 കോടി രൂപയുടെ അനുമതി ലഭ്യമാക്കി പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു. ഇതിനുപുറമേ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി 3097.48 കോടി രൂപ എസ്റ്റിമേറ്റ് ഉള്ള സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ആരംഭിച്ച് ഇതിനകം 741.67 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
* ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 526.63 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്. 2025-26 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 75.51 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
* കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി 34 കോടി രൂപ വകയിരുത്തി.
* തളിപ്പറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ ആദ്യ സൂ കം സഫാരി പാർക്കിന്റെ ഡിപിആർ തയ്യാറാക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ വകയിരുത്തി.
* കേരളത്തിലൂടെ നീളം വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ 17 തിയറ്ററുകളുടെ ഉടമസ്ഥാവകാശം ഉള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപ വകയിരുത്തി. ഇതിൽ മൂന്ന് കോടി രൂപ പാലയാട് (കണ്ണൂർ), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിൽ പുതിയ തിയറ്ററിന്റെ നിർമ്മാണത്തിന് നീക്കിവെച്ചു.
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ പയ്യന്നൂരിൽ പുതിയ തിയറ്ററിന്റെ നിർമ്മാണം പുരോഗമിച്ചുവരുന്നു.
* കണ്ണൂർ പിണറായിയിൽ ഒരു ബഹുമുഖ സംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
* തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷനും വേണ്ടി 14.50 കോടി രൂപ നീക്കിവെച്ചു.
* കണ്ണൂർ എറണാകുളം, തൃശൂർ എന്നീ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 21 കോടി രൂപ വകയിരുത്തി.
* കണ്ണൂർ, കൊല്ലം, കോട്ടയം, മഞ്ചേരി, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി.
* കാൻസർ നിർണയത്തിനും ചികിത്സയ്ക്കുമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപ വകയിരുത്തി.