ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് സ്വർണ്ണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ താഴെചൊവ്വയിലെ യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്തെന്നായിരുന്നു പരാതി. വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറാണ് പിടിയിലായത്. സമാനമായ നിരവധി കേസിലെ പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാം വഴി ഒരു മാസത്തെ പരിചയം.. അത് പിന്നീട് പ്രണയമായി. ഒരു വട്ടം പോലും നേരിലോ ഫോട്ടോയിലോ കണ്ടില്ല.. പക്ഷേ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.
ഒടുവിൽ കാമുകന്റെ നിർദേശ പ്രകാരം വിവാഹ മോചിതയായ യുവതി കുഞ്ഞിനേയും കൂട്ടി സ്വർണാഭരണങ്ങളുമായി തലശ്ശേരിയിൽ എത്തി.
കൈവശമുള്ള സ്വർണാഭരണം റയിൽവേ സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നല്‍കാൻ പ്രതി പറഞ്ഞു. തട്ടിപ്പാണെന്ന് എന്നറിയാതെ യുവതി അതനുസരിച്ചു.
പിന്നീടാണ് വഞ്ചിക്ക പെട്ടെന്ന് യുവതി മനസ്സിലാക്കിയത്.
തുടർന്ന് തലശ്ശേരി പോലീസിൽ പരാതിയും നൽകി.
അന്വേഷണത്തിൽ മുഹമ്മദ് നജീറാണ് പ്രതിയെന്ന് കണ്ടെത്തി.
വിധവകളോ, ഭർത്താവുമായി അകന്നു കഴിയുന്നവരോആയ സ്ത്രീകളെ ലക്ഷ്യം വെച്ച് തട്ടിപ്പ് നടത്തുന്നയാളാണ് നജീർ എന്ന് പോലീസ് പറഞ്ഞു.
വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പു കേസുകള്‍ പ്രതിക്കെതിരേയുണ്ട്..
ഇയാളിൽ നിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സുഹൃത്തായി എത്തി യുവതിയിൽ നിന്ന് സ്വർണ്ണം വാങ്ങിയതും താനാണെന്ന് പ്രതി പോലീസിന് മൊഴി നൽകി.
തലശ്ശേരി എസ് ഐ അഖിലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.