ഇരിട്ടി: മുടങ്ങാതെ പതിനെട്ട് വർഷത്തിലധികം ലഭിച്ചുകൊണ്ടിരുന്ന കർഷക പെൻഷൻ മുടങ്ങിയതോടെയാണ് 84കാരനായ ആറളം ചെടിക്കുളത്തെ മഠത്തിക്കുന്നേൽ സിറിയക്ക് കൃഷി ഭവനിൽ എത്തി കാര്യം തിരക്കുന്നത്. പെൻഷൻ മുടങ്ങാൻ കാരണം ആധാർ ഡ്യൂപ്ലിക്കേഷനാണെന്നും ഇത്തരം പ്രശ്‌നങ്ങൾ പഞ്ചായത്തിൽ ധാരാളമുണ്ടെന്നും ശരിയാകുമെന്ന മറുപടിയാണ് കൃഷിഭവനിൽ നിന്നും ലഭിച്ചത്. വീണ്ടും മാസങ്ങളോളം മുടങ്ങികിടക്കുന്നതിനിടയിൽ ഒരുമാസത്തെ പെൻഷൻ ബാങ്ക് അക്കൗണ്ടിൽ എത്തുകയും ചെയ്തു. എല്ലാം ശരിയായി എന്നുകരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് അടുത്ത മാസം മുതൽ പിന്നെയും പെൻഷൻ ലഭിക്കാതായത് . എന്നാൽ 2024 ഏപ്രിൽ മുതൽ വീണ്ടും പെൻഷൻ മുടങ്ങാതെ ലഭിക്കുന്നുണ്ടെങ്കിലും ഇതിനിടയിൽ മുടങ്ങിക്കിടന്ന 31 മാസത്തെ കുടിശ്ശികയായ പെൻഷനേക്കുറിച്ച് ഇനിയും വ്യക്തതയുമില്ല. ഒരുമാസം മുൻപ് നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര ആദലാത്തിൽ പരാതി നൽകിയെങ്കിലും കുടിശ്ശിക പെൻഷനുകൾ വ്യക്തിഗതമായി അനുവദിക്കേണ്ടെന്നാണ് സർക്കാറിന്റെ നിയമമെന്ന യാതൊരു വ്യക്തതയുമില്ലാത്ത മറുപടിയാണ് സിറിയക്കിന് ലഭിച്ചത്. വർഷങ്ങളായി അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്ന പെൻഷനെ ഇപ്പോൾ ഈ നിലയിൽ വ്യാഖ്യാനിച്ച് തടഞ്ഞുവെക്കുന്നതെന്തിനെന്നാണ് സിറിയക്ക് ചോദിക്കുന്നത്.
കർഷകനായ സിറിയക്കിന് കർഷക പെൻഷൻ ആദ്യമായി അനുവദിച്ചപ്പോൾ മാസം 400 രൂപയായികുന്നു കിട്ടിക്കൊണ്ടിരുന്നത്. പിന്നീട് സർക്കാർ എല്ലാ സാമൂഹ്യ പെൻഷനുകളും ഏകീകരിക്കുകയും 1000രൂപയാക്കി ഉയർത്തുകയും ചെയ്തു. പിന്നീട് ഘട്ടംഘട്ടമായുള്ള വർധനവിലൂടെ 1600-ൽ എത്തി. വർധിച്ച പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സിറിയക്കിന് പെൻഷൻ കുടിശ്ശികയാകുന്നത്. 2021 സെപ്തംബർ മുതലാണ് കുടിശ്ശികയായത്. ആധാർ ഡ്യൂപ്ലിക്കേഷനാണ് അധികൃതർ കാരണായി പറഞ്ഞിരുന്നത്. ഇതിനിടയിൽ 2022മെയിൽ ഒരു മാസത്തെ പെൻഷൻ മാത്രമാണ് അക്കൗണ്ടിൽ എത്തിയത് . 2022-ലെ തുടർന്നുള്ള മാസങ്ങളിലും 2023-ൽപൂർണ്ണമായും 2024 ഏപ്രിൽ വരേയും കുടിശ്ശികയായി. ഇരിട്ടി കൃഷി അസിസ്റ്റന്റ് ഡയരക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് 2024 ഏപ്രിമുതൽ പെൻഷൻ മുടങ്ങാതെ അക്കൗണ്ടിൽ എത്തുന്നുമുണ്ട്. വർഷങ്ങൾക്ക് മുൻമ്പ് എടുത്ത ആധാർ തന്നെയാണ് സിറിയക്കിന്റെ കൈയിൽ ഉള്ളത്. ആധാർ ഡ്യൂപ്ലിക്കേഷൻ എന്ന് പറഞ്ഞ് പെൻഷൻ മുങ്ങുന്നതിനിടയിൽ ഒരുമാസത്തെ പെൻഷൻ മാത്രം അക്കൗണ്ടിൽ എത്തിയതും 2024 ഏപ്രിൽ മുതൽ മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ യുക്തിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2021 സെപ്തംബർ മുതൽ നാലുമാസത്തേയും 2022 മെയ് ഒഴിച്ചുള്ള 11 മാസത്തേയും 2023-ൽ 12 മാസത്തേയും 2024-ൽ ഏപ്രിൽ വരെയുമുള്ള പെൻഷനാണ് കുടിശ്ശികയായിട്ടുള്ളത്.
തനിക്കു അർഹതപ്പെട്ട പെൻഷൻ തുക സംബന്ധിച്ച് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ നിന്നുപോലും വ്യക്തയില്ലാത്ത മുറുപടി കൂടി ലഭിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് സിറിയക്ക്. പ്രായത്തിന്റെ അവശതകൾക്കിടയിലും അർഹതപ്പെട്ട പെൻഷൻ തുകയ്ക്കായി നിയമത്തിന്റെ വഴിതേടാനുള്ള തെയ്യാറെടുപ്പിലാണ് അദ്ദേഹം