ഇരിട്ടി: ആറളം ഫാമിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്‌ഥാപിച്ച കാർഷിക ഉൽപന്ന സംസ്കരണ കേന്ദ്രം പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. ഹൈടെക് കൂൺ കൃഷി 2-ാം ഘട്ട യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി ഐ എ എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വാർഡ് മെമ്പർ മിനി ദിനേശൻ, കൃഷി വിജ്‌ഞാൻ കേന്ദ്ര പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജയരാജ്, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫാമിൽ നിന്നു വിപണിയിൽ എത്തിക്കുന്ന കുൺ അച്ചാർ, കൂൺ ചമ്മന്തി എന്നിവയുടെ ലോഞ്ചിങും ഇതോടൊപ്പം മന്ത്രി നടത്തി.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ കശുവണ്ടി, തേൻ, വെളിച്ചെണ്ണ, മറ്റ് കാർഷിക ഉല്പ്പനങ്ങളുടെ സംസ്കരണ കേന്ദ്രവും, അതോടൊപ്പം മൂല്യ വർദ്ധിത ഉല്പ്പനങ്ങളുടെ ഉല്പ്പാദന കേന്ദ്രവുമായി ഇത് മാറും. ആറളം ഫാമിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നു. ആറളം ഫാം മാനേജ്മെന്റ് നടത്തുന്ന ഇത്തരം പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും മന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം പുനരധിവാസ മേഖലയിൽ വിതരണം ചെയ്ത ഭൂമിയിൽ കൃഷി സജീവമാക്കണമെന്ന് കൂടി മന്ത്രി അറിയിച്ചു.