നടുവില്‍: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയുംദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയിയെ (37) ആണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ എസ്.ഐ എം.പി ഷാജി അറസ്റ്റു ചെയ്തത്.
മംഗളൂരു കേന്ദ്രമായ മംഗലാപുരം യു.കെ ഇന്‍ റീഗല്‍ അക്കാദമി നടത്തിപ്പുകാരില്‍ പ്രധാനിയാണ് നിതിൻ.
യു.കെ വിസ വാഗ്ദാനം ചെയ്ത് തേര്‍ത്തല്ലിയിലെ അജോ ഫിലിപ്പില്‍ നിന്ന് 15.21 ലക്ഷവും മൗവത്താനിയിലെ സെബിനില്‍നിന്ന് 7.80 ലക്ഷവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
2023ലാണ് ലക്ഷങ്ങള്‍ കൈക്കലാക്കിയുള്ള വിസ തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരനായ കർണാടക ഉള്ളാള്‍ സ്വദേശി ഹബീബിനെനേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മറ്റ് പ്രതികള്‍ക്കായും പൊലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ നിതിനെ കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ മുനീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഷിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.